വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡചിത്രം ‘കണ്ണപ്പ’ തിയേറ്റർ റിലീസിനുമുമ്പ് തന്നെ അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. മെയ് 8 മുതൽ, അമേരിക്കയിൽ നിന്ന് “കണ്ണപ്പ മൂവ്മെന്‍റ്” ജ്വലിച്ചുയരും, ജൂൺ 27ന് റിലീസാകുന്ന ചിത്രത്തിന്‍റെ ആഗോള പ്രമോഷനുകൾക്ക് ഇതോടെ തുടക്കം കുറിക്കും.
കണ്ണപ്പ റോഡ് ഷോ ന്യൂജേഴ്സിയിൽ ആരംഭിക്കും, തുടർന്ന് ഡാളസിലും ലോസ് ഏഞ്ചൽസിലും നടക്കുന്ന പ്രധാന പരിപാടികൾ, ചിത്രത്തിൽ നിന്നുള്ള എക്സ്ക്ലൂസീവ് ഫൂട്ടേജുകൾ, സംഗീതം, പുറത്തുവിടാത്ത വിഷ്വലുകള്‍ എന്നിവ തിരഞ്ഞെടുത്ത പ്രേക്ഷകരിലേക്കായി എത്തും. വിഷ്ണു മഞ്ചുവും സംഘവും ഇന്ത്യയ്‍ക്കൊപ്പം അമേരിക്കയിലുടനീളം ‘കണ്ണപ്പ’യ്ക്കായി ഒരു വലിയ റിലീസ് ആസൂത്രണം ചെയ്യുന്നതിനാൽ തന്നെ ഈ അന്താരാഷ്ട്ര സംരംഭം ചിത്രത്തെ ഏവരിലേക്കും എത്തിക്കുന്നതിനായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
വേറിട്ട കഥപറച്ചിൽ, അതിശയിപ്പിക്കുന്ന ചില ദൃശ്യങ്ങൾ, ആത്മീയമായ മാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചില സൂചനകള്‍ നൽകി ചിത്രം ഇതിനകം ആരാധകരുടെ ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നും ‘കണ്ണപ്പ മൂവ്മെന്‍റ് ‘ ആരംഭിക്കുന്നതിലൂടെ, വിഷ്ണു മഞ്ചു തന്‍റെ സിനിമയ്ക്കുവേണ്ടിയുള്ള പ്രചരണം മാത്രമല്ല ലക്ഷ്യമിടുന്നത്, അതോടൊപ്പം ആഗോളതലത്തിൽ പ്രേക്ഷകരെ ഒന്നിപ്പിച്ചുകൊണ്ട് ഒരു ദൃശ്യ വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ ഒരുക്കുക കൂടിയാണ്.
വിഷ്ണു മഞ്ചുവിനൊപ്പം മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുന്നത്. ‘കണ്ണപ്പ’യുടെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍, പിആർഒ ആതിര ദിൽജിത്ത്.